"പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നും കടന്നു പോകണമെ.
" (വി. മത്തായി 26:39)
ക്രൂശുമരണം ഭയപ്പെട്ടിട്ടോ, പീഡയേൽക്കുവാൻ മടിച്ചിട്ടൊ അല്ല കർത്താവ്
ഇപ്രകാരം പിതാവാം ദൈവത്തോട് പ്രാർത്ഥിച്ചത്.
സർവ്വ ജനത്തിന്റെയും പാപപരിഹാരത്തിനായി സ്വയം യാഗമായിത്തീരുവാൻ
ജനിച്ചവൻ ഒരു നിമിഷത്തേക്കെങ്കിലും തന്റെ നിയോഗത്തിൽ നിന്നും പിന്മാറുവാൻ ആഗ്രഹിച്ചുവോ എന്ന് തോന്നിപ്പിക്കാവുന്ന വൈകാരികമായ പ്രാർത്ഥനയാണിത്. പരസ്യ ശുശ്രൂഷ പരിസമാപ്തിയിലേക്കടുക്കുമ്പോൾ എന്ത് കൊണ്ടാണ് പിതാവാം ദൈവത്തോട് കർത്താവ് ഇപ്രകാരം പ്രാർത്ഥിച്ചത് ?
യഹൂദന്മാരുടെ പെസഹാ ആചരണം പല ഘട്ടങ്ങളിലൂടെയാണ്
പൂർത്തിയാകുന്നത്. അതിൽ പെസഹാ അത്താഴം പ്രധാനപ്പെട്ട ഒന്നാണ്. പെസഹാ കുഞ്ഞാടിന്റെ മാംസം, പുളിപ്പില്ലാത്ത അപ്പം, കൈപ്പുചീര തുടങ്ങിയവയോടൊപ്പം നാല് പാനപാത്രങ്ങളിൽ വീഞ്ഞും കൂടെ ഉൾപ്പെടുന്നതാണ് പെസഹായുടെ അത്താഴ ക്രമീകരണം. അത്താഴത്തിനു നേതൃത്വം നൽകുന്ന ആൾ നാല് തവണ വീഞ്ഞു നിറച്ച പാനപാത്രം എടുത്ത് കുടിക്കും. ഓരോ തവണ പാനപാത്രം എടുക്കുമ്പോഴും ദൈവം ഇസ്രായേൽ ജനത്തോട് കല്പിച്ചതായ വാഗ്ദാനത്തെ പ്രതീകാത്മകമായി അനുസ്മരിക്കുന്നു.
"ഞാൻ യഹോവ ആകുന്നു. ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ
ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽ നിന്നു നിങ്ങളെ വിടുവിക്കും. നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും." പുറപ്പാട് 6: 6, 7
ഇതിൽ ഒന്നാമത്തേത് ശുദ്ധീകരണ പാനപാത്രമാണ് (Cup of Sanctification).
മിസ്രയീമ്യരുടെ അധീനതയിൽ നിന്നും, പാപബന്ധത്തിൽ നിന്നും ഇസ്രായേൽ മക്കളെ വേർതിരിച്ച് പുറപ്പെടുവിച്ചതിനെ അനുസ്മരിച്ച് ഇത് കുടിക്കുന്നു.
രണ്ടാമത്തേത് വിമോചന പാനപാത്രം (Cup of Deliverance). മിസ്രയീമ്യ അടിമത്വത്തിൽ
നിന്നും ദൈവം വിടുവിച്ചതിനെ അനുസ്മരിച്ചു കൊണ്ട് കുടിക്കുന്നു.
മൂന്നാമത്തേത് വീണ്ടെടുപ്പിന്റെ പാനപാത്രം (Cup of Redemption). കുഞ്ഞാടിന്റെ
രക്തത്താൽ ആദ്യജാതമാരെ വീണ്ടെടുത്ത ദൈവത്തിന്റെ ബലമുള്ള കൈകളെ അനുസ്മരിച്ചുകൊണ്ട് കുടിക്കുന്നു. അത്താഴം കഴിച്ചു കഴിഞ്ഞതിന് ശേഷമാണ് ഇത് കുടിക്കുന്നത്.
നാലാമത്തേത് സ്തുതിപ്പിന്റെ പാനപാത്രം (Cup of Praise). ഇസ്രായേൽ മക്കളെ
ദൈവജനമാക്കി കൊള്ളും എന്ന ദൈവത്തിന്റെ വാഗ്ദാനത്തെ അനുസ്മരിച്ചുകൊണ്ട് കുടിക്കുന്നു. പെസഹാ പൂർത്തികരിക്കപ്പെടുന്നത് നാലാമത്തെ പാനപാത്രം എടുക്കുമ്പോഴാണ്.
സുവിശേഷകനായ വി. ലൂക്കോസ് കർത്താവ് രണ്ട് പ്രാവശ്യം പാനപാത്രം
എടുത്ത് വാഴ്ത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു (വി. ലൂക്കോസ് 22: 17, 20). ഇത് യഥാർത്ഥത്തിൽ പെസഹായുടെ അത്താഴക്രമത്തിലെ രണ്ടും മൂന്നും പാനപാത്രങ്ങൾ ആണെന്ന് വിശ്വസിക്കുന്നു. ഒന്നാമത്തെ പാനപാത്രത്തെക്കുറിച്ച് വി. ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. സമാനമായി നാലാമത്തേതും അവസാനത്തേതുമായ പാനപാത്രവും വേദപുസ്തകത്തിൽ പരാമർശിക്കപ്പെടുന്നില്ല.
നാലാമത്തെ പാനപാത്രത്തിൽ നിന്നും കുടിക്കുന്നതോടുകൂടി പെസഹാ
പൂർത്തീകരിക്കപ്പെടുമെന്നതിനാൽ കർത്താവിന്റെ പെസഹാ സെഹിയോൻ മാളികയിൽ പൂർത്തിയാക്കപ്പെട്ടിരുന്നില്ല. നാലാമത്തെ പാനപാത്രം കുടിക്കുന്നതിനു മുമ്പാണ് കർത്താവ് ഗത്സമേന തോട്ടത്തിൽ പ്രാർത്ഥിക്കുവാൻ പോയത്. പെസഹാ കുഞ്ഞാടിനെ അറുത്തതിനു ശേഷമാണ് നാലാമത്തെ പാനപാത്രം കുടിക്കേണ്ടത്. പെസഹായ്ക്ക് അറുക്കപ്പെടുവാൻ പോകുന്ന യഥാർത്ഥ കുഞ്ഞാട് സാക്ഷാൽ യേശു മിശിഹാ തന്നെയാണ്. ഒരു ബലിവസ്തുവിന്മേൽ എപ്രകാരം പാപിയായ മനുഷ്യന്റെ പാപങ്ങൾ ചുമത്തപ്പെടുന്നുവോ, അപ്രകാരം ദൈവത്തിന്റെ കുഞ്ഞാടായ യേശുമിശിഹാ സകലമനുഷ്യരുടെയും പാപങ്ങളെ വഹിച്ചു കൊണ്ടാണ് ക്രൂശിൽ യാഗമായി തീർന്നത്.
യാഗവസ്തുവിന്മേൽ പാപം ചുമത്തപ്പെടുമ്പോൾ ദൈവവും
യാഗവസ്തുവുമായുള്ള ബന്ധം പാപം മൂലം മുറിഞ്ഞു പോകുന്നു. സ്വയം യാഗമായി മനുഷ്യകുലത്തിന്റെ പാപത്തെ ഏറ്റെടുക്കുമ്പോൾ പിതാവാം ദൈവവുമായുള്ള ബന്ധം അല്പസമയത്തേക്കാണെങ്കിൽ പോലും പുത്രനിൽ നിന്നും മുറിയപ്പെടും. പിതാവുമായുള്ള ഈ ബന്ധത്തിൽ നിന്നും മാറ്റപ്പെടുവാൻ പുത്രൻ ആഗ്രഹിക്കാത്തതിനാലാണ് 'എന്നിൽ നിന്നും ഈ പാനപാത്രം നീക്കണമേ' എന്നു കർത്താവ് പ്രാണവേദനയോടെ പ്രാർത്ഥിക്കുന്നത്. ക്രൂശുമരണം വളരെ സമീപമായിയെന്നും, ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് തനിക്ക് സഹിക്കാവുന്നതിലുമപ്പുറമാണ് എന്ന ചിന്തയുമാണ് കർത്താവിൽ വന്നത്. നാലാമത്തെ പാനപാത്രം കുടിക്കുന്നതിലൂടെ ഇവ സംഭവിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു എന്നും കർത്താവ് പറഞ്ഞു വെക്കുന്നു.
എന്നാൽ നാലാമത്തെ പാനപാത്രം വീഞ്ഞും കുടിച്ചതിനു ശേഷമാണ് കർത്താവ്
തന്റെ പ്രാണനെ വിട്ടത്. ക്രൂശിൽ വെച്ച് പടയാളികൾ ഈസോപ്പ് തണ്ടിന്മേൽ പുളിച്ച വീഞ്ഞു കർത്താവിനു നൽകി (വി. യോഹന്നാൻ 19:29,30). അങ്ങനെ നാലാമത്തെ പാനപാത്രം വീഞ്ഞും പൂർത്തിയാക്കി, 'എല്ലാം നിവൃത്തിയായി' എന്ന് മൊഴിഞ്ഞുകൊണ്ട് പെസഹായെ ഗോഗുൽത്തായിൽ വെച്ച് പൂർത്തീകരിച്ചതിനു ശേഷമാണ് കർത്താവ് തന്റെ ആത്മാവിനെ പിതാവിന്റെ കൈകളിലേക്ക് സമർപ്പിച്ചത്.